ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് രാഹുൽ ​ഗാന്ധി

ന്യൂഡൽഹി: ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ പങ്കുവെച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാഗാന്ധിയുടെയും ഗുണങ്ങൾ ഇടകലർന്ന പങ്കാളിയെയാണ് താൻ ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഹുൽ ​ഗാന്ധി തന്റെ ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കൽപ്പം തുറന്നു പറഞ്ഞത്.

തന്റെ മുത്തശ്ശിയും മുൻ പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയെ “എന്റെ ജീവിതത്തിലെ സ്നേഹവും എന്റെ രണ്ടാമത്തെ അമ്മയും” എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ദിരാ ​ഗാന്ധിയെ പോലുള്ള ഒരു സ്ത്രീയുമായി ജീവിതമുണ്ടാകുമോ എന്ന ചോദ്യത്തിന്, രാഹുൽ ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘അതൊരു രസകരമായ ചോദ്യമാണ്… എല്ലാ സ്ത്രീകൾക്കും അവരുടേതായ മേന്മകളുണ്ട്. ഒരു സ്ത്രീയെ തെരഞ്ഞെടുക്കുകയാണെങ്കിൽ അവർക്ക് നല്ല ​ഗുണങ്ങളുണ്ടോയെന്ന് ഞാൻ ചിന്തിക്കില്ല. പക്ഷേ, എന്റെ അമ്മയുടെയും അമ്മൂമ്മയുടെയും ഗുണങ്ങൾ ഒത്തിണങ്ങിയ ഒരു സ്ത്രീയാണ് ജീവിത പങ്കാളിയെങ്കിൽ നല്ലതാണ്.’

പപ്പു എന്ന് ഉൾപ്പെടെ വിളിച്ച് പരിഹസിക്കുന്നതിൽ വിഷമമുണ്ടോ എന്ന ചോദ്യത്തോടും രാഹുൽ ഗാന്ധി പ്രതികരിച്ചു. പപ്പു വിളിയിൽ തനിക്ക് യാതൊരു വിഷമവുമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഭയം കൊണ്ടാണ് ചിലർ തന്നെ അങ്ങനെ വിളിക്കുന്നതെന്ന് രാഹുൽ പറയുന്നു. അവരുടെ ഉള്ളിലെ ഭയമാണ് ആ വിളി പ്രതിഫലിപ്പിക്കുന്നത്. അവർ അസ്വസ്ഥരാണ്. ഏത് പേരുവേണമെങ്കിലും വിളിക്കട്ടേ. അതിനെയെല്ലാം താൻ സ്വാഗതം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.