വാഹനങ്ങളിൽ എയർ ബാഗുകളുടെ ആവശ്യകത വർദ്ധിച്ചു, ഉൽപ്പാദന മേഖലയിൽ വൻ കുതിച്ചുചാട്ടം

രാജ്യത്തെ വാഹനങ്ങളിൽ എയർ ബാഗുകളുടെ ആവശ്യകത വർദ്ധിച്ചതായി റിപ്പോർട്ട്. റേറ്റിംഗ് ഏജൻസിയായ ഐസിആർഎ പുറത്തുവിട്ട കണക്കുകൾ പ്രകാരം, അടുത്ത 5 വർഷത്തിനുള്ളിൽ എയർ ബാഗുകളുടെ നിർമ്മാണം 7,000 കോടി രൂപയുടെ വ്യവസായമായി മാറുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വാഹനങ്ങളിൽ എയർ ബാഗുകൾ നിർബന്ധമാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് എയർ ബാഗുകളുടെ ആവശ്യകത വർദ്ധിച്ചത്. ഇതോടെ, എയർബാഗ് ഉൽപ്പാദന മേഖലയിൽ വൻ മുന്നേറ്റമാണ് കുറഞ്ഞ കാലയളവിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഈ മേഖലയിൽ 2,500 കോടി രൂപയുടെ ഉൽപ്പാദനമാണ് നടക്കുന്നത്. നിലവിൽ, രാജ്യത്തെ കാറുകളിൽ മൂന്ന് എയർ ബാഗുകളാണ് ഉള്ളത്. 2023 ഒക്ടോബർ മാസത്തോടെ, എയർ ബാഗുകളുടെ എണ്ണം 6 ആക്കി ഉയർത്താൻ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ നിർമ്മാതാക്കൾ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. എയർ ബാഗുകളുടെ നിർമ്മാണ സാമഗ്രികളിൽ 60 ശതമാനവും മറ്റ് രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.