ഇന്ത്യ- ടിബറ്റ്‌ -ചൈന- മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ 1748കി.മീ. നീളമുള്ള രണ്ടുവരിപ്പാത നിര്‍മ്മിക്കാന്‍ ഇന്ത്യ

ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ഇന്ത്യ- ടിബറ്റ്‌ -ചൈന- മ്യാന്‍മര്‍ അതിര്‍ത്തിയോടു ചേര്‍ന്ന്‌ 1748 കിലോമീറ്റര്‍ നീളമുള്ള രണ്ടുവരിപ്പാത നിര്‍മിക്കാന്‍ ഇന്ത്യ. ചിലയിടത്ത്‌ രാജ്യാന്തര അതിര്‍ത്തിക്ക്‌ 20 കിലോമീറ്റര്‍ വരെ അടുത്തായിരിക്കും പാത. ചൈനയുടെ നുഴഞ്ഞുകയറ്റം തടയുകയെന്നതും എന്‍.എച്ച്‌-913 പദ്ധതിയുടെ ലക്ഷ്യമാണ്‌. സമീപകാലത്ത്‌ കേന്ദ്രം വിജ്‌ഞാപനം ചെയ്യുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ദേശീയപാതയാണിത്‌.

ചൈനയുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ക്കിടെ പുതിയ പാത അതിര്‍ത്തിയിലേക്കുള്ള പ്രതിരോധ സേനയുടെയും സൈനിക സാമഗ്രികളുടെയും നീക്കത്തിന്‌ സഹായകമാകും. യഥാര്‍ഥ നിയന്ത്രണരേഖയ്‌ക്ക്‌ സമീപം ചൈന വന്‍തോതില്‍ നിര്‍മാണം നടത്തുകയാണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ്‌ ഇന്ത്യയുടെ നീക്കം. ചൈനയുടെ നീക്കങ്ങള്‍ സസൂക്ഷ്‌മം നിരീക്ഷിക്കാനും പാത ഉപകരിക്കും.

1748 കിലോ മീറ്റര്‍ റോഡില്‍ 800 കിലോമീറ്റര്‍ പുതുതായി നിര്‍മിക്കേണ്ടതുണ്ട്‌. നിരവധി പാലങ്ങളും തുരങ്കങ്ങളും യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്‌. പദ്ധതികളുടെ അംഗീകാരം 2024-25 ല്‍ പൂര്‍ത്തീകരിച്ച്‌ 2026-27 ല്‍ പദ്ധതി യാഥാര്‍ഥ്യമാക്കുകയാണു ലക്ഷ്യം. ബോംഡിലയില്‍നിന്ന്‌ ആരംഭിച്ച്‌, ഇന്ത്യ -ടിബറ്റ്‌ അതിര്‍ത്തിക്ക്‌ ഏറ്റവും അടുത്തുള്ള സ്‌ഥലങ്ങളായ നഫ്ര, ഹുറി, മോനിഗോംങ്‌, ചൈന അതിര്‍ത്തിയോട്‌ ചേര്‍ന്നുള്ള ജിഡോ, ചെന്‍ക്വന്റി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന പാത ഇന്ത്യ- മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള വിജയനഗറില്‍ അവസാനിക്കും.