ഗുജറാത്തിലെ കശാപ്പുകാരനെന്ന് മോദിക്ക് എതിരെ വിവാദ പരാമര്‍ശവുമായി പാകിസ്ഥാന്‍ മന്ത്രി: പാകിസ്ഥാനെതിരെ വ്യാപക പ്രതിഷേധം

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സംഘടനയില്‍ ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ വിവാദ പരാമര്‍ശവുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ. ഇതിനെതിരെ സര്‍ക്കാരും ബിജെപി നേതാക്കളും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. ലോകം പാകിസ്ഥാനെ കാണുന്നത് ഭീകരതയുടെ പ്രഭവകേന്ദ്രമായിട്ടാണെന്നും അവര്‍ ആ പ്രതിഛായ മാറ്റി നല്ല അയല്‍ക്കാരാകാന്‍ ശ്രമിക്കണമെന്നും ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍ പറഞ്ഞതിനോടായിരുന്നു ബിലാവലിന്റെ പരിധിവിട്ട പരാമര്‍ശം.

‘ഒസാമ ബിന്‍ ലാദന്‍ മരിച്ചു. എന്നാല്‍, ഗുജറാത്ത് കലാപത്തിന്റെ കശാപ്പുകാരന്‍ ജീവിച്ചിരിപ്പുണ്ട്. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്’ എന്നായിരുന്നു ബിലാവല്‍ ഭൂട്ടോയുടെ കുറ്റപ്പെടുത്തല്‍. പാകിസ്ഥാന്‍ പിന്നെയും തരംതാഴുന്നതിന്റെ തെളിവാണു ബിലാവലിന്റെ പ്രസ്താവനയെന്നു വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.