സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യപരിശോധന ലാബുകൾ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്
സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യസുരക്ഷാ ലാബുകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കണ്ണൂരിലും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ ആരംഭിക്കുക. ഇപ്പോൾ നടക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 14 ജില്ലകളിലും നിലവിൽ മൊബൈൽ ഭക്ഷ്യപരിശോധന ലാബുകൾ സജ്ജമാണ്. ഈ സാഹചര്യത്തിൽ പരിശോധനകൾ ഇനിയും വർധിപ്പിക്കുമെന്നും പരിശോധന കലണ്ടർ പരിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം 9,600 കിലോയിലധികം മീനാണ് പിടിച്ചെടുത്ത് നശിപ്പിച്ചത്. ഓപ്പറേഷൻ മത്സ്യയുടെ ഭാഗമായി അയ്യായിരത്തിലധികം പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഇതുവരെ നടത്തി. പരിശോധന കർശനമാക്കിയപ്പോൾ ചെക്പോസ്റ്റ് കടന്നുവരുന്ന മത്സ്യത്തിന്റെ വരവ് ഗണ്യമായി കുറഞ്ഞതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.